തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിലെ വിവാദ പ്രസംഗത്തിന്റെ പേരിൽ ഖത്തര്‍ മലയാളം മിഷന്‍ കോര്‍ഡിനേറ്റര്‍ ദുര്‍ഗാദാസിനെ കോഓഡിനേറ്റര്‍ പദവിയില്‍നിന്ന് പുറത്താക്കി.
കോഓഡിനേറ്റര്‍ പദവി ഉള്‍പ്പെടെ നിലവിലുള്ള എല്ലാ സ്ഥാനങ്ങളില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയതായി കേരള മിഷന്‍ അറിയിച്ചു.
ദുര്‍ഗാദാസിന്റെ വിദ്വേഷ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമുണ്ടായ പശ്ചാത്തലത്തിലാണ് കേരള മിഷന്റെ നടപടി. വസ്തുതകളുടെ അടിസ്ഥാനത്തിലില്ലാത്ത പ്രചരണമാണ് ദുര്‍ഗദാസില്‍ നിന്നുണ്ടായതെന്ന് കേരള മിഷന് ബോധ്യപ്പെട്ടുവെന്നും കേരള മിഷന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
തൊഴില്‍ തേടി വിദേശത്തേക്ക് എത്തുന്ന ഒരു വിഭാഗം സ്ത്രീകളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്ന
പ്രചരണമാണ് ദുര്‍ഗാദാസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും മലയാളം മിഷന്‍ കൂട്ടിച്ചേര്‍ത്തു.
‘ഗള്‍ഫ് രാജ്യങ്ങളിലാണ് ഇന്ത്യയിലേക്കാള്‍ കൂടുതല്‍ മതപരിവര്‍ത്തനം നടക്കുന്നത്. നഴ്‌സിങ് റിക്രൂട്ട്മെന്റ് എന്ന പേരില്‍ തീവ്രവാദികള്‍ക്കുള്ള ലൈംഗിക സേവയ്ക്കായി നഴ്സുകളെ കൊണ്ടുപോകുന്നു’ ദുര്‍ഗാദാസ് പറഞ്ഞിരുന്നു .
നഴ്‌സിങ് റിക്രൂട്ടിങിന്റെ പേരില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍തടയാന്‍ വേണ്ട നടപടിയോ മറ്റ് കാര്യങ്ങളോ ഇവിടെ നിന്ന് നമുക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് ദുര്‍ഗാദാസ് ചോദിച്ചു.
ക്രിസ്ത്യന്‍ സംഘടന- ‘കാസ’ സംസ്ഥാന പ്രസിഡന്റ് കെവിന്‍ പീറ്റര്‍, ഹിന്ദു മഹാസമ്മേളനത്തിന്റെ സംഘാടകരില്‍ ഒരാളായ അഡ്വ. കൃഷ്ണരാജ്, രാജേഷ് നാഥന്‍ എന്നിവര്‍ പങ്കെടുത്ത പരിപാടിയില്‍ കെവിന്‍ പീറ്ററിനോടുള്ള ചോദ്യമെന്ന രീതിയിലായിരുന്നു ദുര്‍ഗാദാസിന്റെ പരാമര്‍ശം. ഹിന്ദു കുടുംബത്തിലെ കുട്ടികളെ സനാതന ധര്‍മ്മത്തില്‍ വളര്‍ത്താന്‍ ന്യൂനപക്ഷ വകുപ്പിന്റെ മാതൃകയില്‍ സംവിധാനം ആവശ്യമാണെന്ന് ദുര്‍ഗ ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ ഏപ്രില്‍ 22ന് മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട പങ്കെടുത്ത പരിപാടിയില്‍ അതിഥിയായി സംസാരിച്ചവരില്‍ ദുര്‍ഗാദാസും ഉള്‍പ്പെട്ടിരുന്നു.
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ദുര്‍ഗാദാസിന്റെ പ്രസ്താവന നഴ്‌സുമാരെ അപമാനിക്കുന്നതാണെന്ന് ഖത്തറിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ സംഘടനയായ യൂണിക് കുറ്റപ്പെടുത്തി .
മലയാളം മിഷനില്‍ ദുര്‍ഗാദാസിനെ പോലുള്ളവര്‍ എങ്ങനെ കടന്നുകൂടിയെന്ന് പരിശോധിക്കണമെന്ന് ഖത്തര്‍ ഇന്‍കാസ് ആവശ്യപ്പെട്ടിരുന്നു.