പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്ന യാത്രക്കാർ മാസ്ക് ധരിക്കണമെന്ന ചട്ടം നടപ്പാക്കാൻ സി ഡി സിക്കു (US Centers for Disease Control and Prevention) അധികാരമില്ലെന്ന ഫ്‌ളോറിഡ കോടതിയുടെ വിധിക്കെതിരെ ജസ്റ്റിസ് ഡിപ്പാർട്മെന്റ് അപ്പീൽ നൽകി. എന്നാൽ കോടതി ഉത്തരവിന് സ്റ്റേ ചോദിച്ചിട്ടില്ല.
സി ഡി സിയോട് അഭിപ്രായം ചോദിച്ചിരുന്നു. അവർ പ്രസ്താവനയിൽ പറഞ്ഞു: “പൊതുഗതാഗത സംവിധാനങ്ങൾക്കുള്ളിൽ മാസ്ക് ധരിക്കുന്നതു തുടരേണ്ടത് പൊതുജനാരോഗ്യത്തിന് അത്യാവശ്യമാണ് സി ഡി സിയുടെ തുടർന്നുമുള്ള വിലയിരുത്തൽ.
“അങ്ങിനെ ഒരു ഉത്തരവ് അത്യാവശ്യമായി തന്നെ നിലനിൽക്കുന്നുണ്ടോ എന്നറിയാൻ സി ഡി സി പൊതുജനാരോഗ്യ അവസ്ഥകൾ തുടർന്നും പരിശോധിക്കും. പൊതുജനാരോഗ്യ സുരക്ഷ കണക്കിലെടുത്തു ഈ ഉത്തരവ് ഇറക്കാനുള്ള നിയമപരമായ അവകാശം സി ഡി സിക്കു ഉണ്ടെന്നു ഞങ്ങൾ കരുതുന്നു.”
ഫ്‌ളോറിഡയിലെ അപ്പീലുകൾ കൈകാര്യം ചെയ്യുന്ന 11th US Circuit Court of Appeals ആണ് ഇനി ഇക്കാര്യത്തിൽ തീർപ്പു കല്പിക്കുക. അവിടെയും സി ഡി സി തൊട്ടാൽ മാസ്ക് വിരോധിയായ ഡൊണാൾഡ് ട്രംപിന്റെ യാഥാസ്ഥിതിക ജഡ്‌ജിമാർ നിറഞ്ഞ സുപ്രീം കോടതിയിലേക്കാണ് പോകേണ്ടത്. മഹാമാരി ആരംഭിച്ച ശേഷം പല നിയന്ത്രണങ്ങളും ഒഴിവാക്കാൻ വിധിച്ച ചരിത്രമാണ് അവർക്കുള്ളത്.
ചൊവാഴ്ച്ച ഫ്ലോറിഡ കോടതി വിധി വന്ന ശേഷം പല എയർലൈനുകളും വിമാനങ്ങളിൽ മാസ്ക് ഒഴിവാക്കിയിരുന്നു. ചില വിമാനത്താവളങ്ങളും ഒഴിവാക്കി. മാസ്ക് ധരിച്ചു യാത്രയ്ക്കിറങ്ങിയ പ്രസിഡന്റ് ജോ ബൈഡനോട് ജനങ്ങൾ മാസ്ക് ധരിക്കേണ്ടതുണ്ടോ എന്ന് ചോദിച്ചപ്പോൾ “അവരുടെ ഇഷ്ടം” എന്നായിരുന്നു മറുപടി.
സ്റ്റേ ചോദിക്കാത്തതു കൊണ്ട് മാസ്ക് അടിയന്തര ആവശ്യമല്ല എന്ന വ്യാഖ്യാനം ഉണ്ട്. എന്നാൽ അപ്പീലിൽ സി ഡി സിയുടെ അധികാര പരിധിയെ കുറിച്ച് തീരുമാനം പ്രതീക്ഷിക്കുന്നു.
സി ഡി സിയുടെ തീരുമാനങ്ങൾ പൊതുജനാരോഗ്യത്തിനു പ്രധാനമാണെന്ന് വൈറ്റ് ഹൗസ് വക്താവ് ജെൻ സാക്കി ചൂണ്ടിക്കാട്ടി.