തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പിന്നാലെ എ.ആർ നഗർ വിഷയത്തിൽ കെ.ടി ജലീൽ എംഎൽഎയെ തള്ളി സഹകരണ മന്ത്രി വി.എൻ വാസവൻ. സഹകരണ ബാങ്കിലെ ക്രമക്കേട് അന്വേഷിക്കാനും നടപടി സ്വീകരിക്കാനും സംസ്ഥാനത്ത് സംവിധാനം ഉണ്ട്. വ്യക്തിവിരോധം തീർക്കാൻ സർക്കാർ സംവിധാനം നിൽക്കില്ലെന്നും മന്ത്രി പറഞ്ഞു.
സഹകരണ വിഷയം സംസ്ഥാന വിഷയമാണ്. ഇഡി അന്വേഷിക്കേണ്ട ആവശ്യമില്ല മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത് അതാണ് അത് തന്നെയാണ് തനിക്കും പറയാൻ ഉള്ളതെന്ന് മന്ത്രി വ്യക്തമാക്കി. എ.ആർ നഗറിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും അന്വേഷണ റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി എആർ നഗർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാടിൽ ഇഡി അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കിയത്. സാധാരണ നിലയിൽ ഉന്നയിക്കാൻ പാടില്ലാത്ത ആവശ്യമാണ് അത്. സഹകരണ മേഖല ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലുള്ള വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ സംഭവത്തിൽ സഹകരണവകുപ്പ് കർശന നടപടികളിലേക്ക് നീങ്ങിയതാണ്. എന്നാൽ കോടതിയുടെ സ്റ്റേ നിലനിൽക്കുന്നത് കൊണ്ടാണ് അത് സാധ്യമല്ലാതെ വന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇ.ഡി ചോദ്യം ചെയ്ത ആളാണല്ലോ കെ.ടി.ജലീൽ. അതിനു ശേഷം ഇ.ഡിയിൽ കുറേകൂടി വിശ്വാസം വന്നതായാണ് തോന്നുന്നത്. അങ്ങനെയുള്ള ചില പ്രതികരണങ്ങളാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.