ന്യൂഡെല്‍ഹി: ( 30.03.2022) റോഡപകടത്തില്‍ ഇരയായ വ്യക്തിയുടെ മാനസികവും ശാരീരികവുമായ നഷ്ടം പണത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കാനാവില്ലെന്ന സുപ്രധാന നീരീക്ഷണവുമായി സുപ്രീംകോടതി.
പക്ഷെ, നഷ്ടപരിഹാരം നല്‍കാതെ മറ്റൊരു മാര്‍ഗവുമില്ലെന്നും കോടതി പറഞ്ഞു.
അഞ്ച് വയസുള്ള ആണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കിയ കേസിലാണ് കോടതി മാനുഷികമായ ഇടപെടല്‍ നടത്തിയത്. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വി രാമസുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ബാലന് നല്‍കിയ നഷ്ടപരിഹാരം പലിശ സഹിതം 49. 93 ലക്ഷം രൂപയായി ഉയര്‍ത്തി.
‘വ്യക്തിഗത പരിക്ക് കേസുകളില്‍ നഷ്ടപരിഹാരം നിര്‍ണയിക്കുന്നത് എളുപ്പമല്ല.’ ബെഞ്ച് പറഞ്ഞു.
13.46 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന കര്‍ണാടക ഹൈകോടതിയുടെ ഉത്തരവിനെതിരെ ബാലന്‍ നല്‍കിയ അപീല്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. മോടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂനല്‍ 18.24 ലക്ഷം രൂപ അനുവദിച്ചു.
ആശുപത്രി പുറപ്പെടുവിച്ച ഡിസ്ചാര്‍ജ് റിപോര്‍ട് അനുസരിച്ച്, ആണ്‍കുട്ടിക്ക് രണ്ട് കാലുകളും ചലിപ്പിക്കാന്‍ കഴിയില്ലെന്നും കാലുകള്‍ക്ക് പൂര്‍ണമായി ചലന ശേഷി നഷ്ടപ്പെട്ടെന്നും മൂത്രാശയ തടസം, മലബന്ധം, കിടക്കുമ്ബോള്‍ വേദന എന്നിവയുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
‘ശാരീരിക അവസ്ഥ കണക്കിലെടുത്ത് ഏതെങ്കിലും ഉപകരണത്തിന്റെ സഹായത്തോടെ നടക്കാന്‍ കഴിയും, എന്നാല്‍ പരാതിക്കാരന് തന്റെ ജീവിതകാലം മുഴുവന്‍ ഇതിന്റെ സഹായമില്ലാതെ ജീവിക്കാനാവില്ലെന്നും ഞങ്ങള്‍ കണ്ടെത്തി. അവന്റെ കുട്ടിക്കാലം മാത്രമല്ല, യൗവനവും, എന്തിന് ജീവിതം തന്നെ നഷ്ടപ്പെട്ടു. വിവാഹം ജീവിതം നയിക്കാനാകാത്തതിനാല്‍ നഷ്ടപരിഹാരം കണക്കാക്കുമ്ബോള്‍ അതുകൂടി പരിഗണിക്കേണ്ടതുണ്ട്. പൂര്‍ണമായി കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട കുട്ടിയുടെ അവസ്ഥ ട്രൈബ്യൂനല്‍ മനസിലാക്കേണ്ടതായിരുന്നു,’ എന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.