ദുഖകരമായ മനുഷ്യാവസ്ഥകളുടെ കഥ പറയുന്ന ‘കോട’ ഓസ്‌കർ നിശയിൽ ഏറ്റവും നല്ല ചിത്രത്തിനുള്ള ഓസ്‌കർ നേടിയതോടെ 94 ആം അക്കാദമി അവാർഡ് ആഘോഷം അന്തിമ ഘട്ടത്തിലെത്തി. മൂന്ന് അവാർഡുകൾക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ‘കോട’ (ബധിരരുടെ കുട്ടി എന്നർത്ഥം) മൂന്നും നേടി എന്നതാണ് അസാധാരണ റെക്കോർഡ്.
സിയാൻ ഹെഡർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം പറയുന്നത് കേഴ്വി നഷ്ടപ്പെട്ട ഒരു കുടുംബത്തിന്റെ കഥയാണ്. റൂബി എന്ന ഒരു കഥാപാത്രം മാത്രമാണ് ആ കുടുംബത്തിൽ കേഴ്വിയുള്ളത്. എമിലിയ ജോൺസ് അവതരിപ്പിച്ച റുബിയാണ് പ്രധാനകഥാപാത്രം.
2014 ൽ ഫ്രഞ്ച് ഭാഷയിൽ പുറത്തു വന്ന ‘ലാ ഫാമില്ലേ ബെലിർ’ എന്ന ചിത്രത്തിന്റെ പ്രമേയം അടിസ്ഥാനമാക്കിയാണ് ‘കോട’ എടുത്തത്.
മികച്ച സഹനടനായി ട്രോയ് കോട്സുർ അവാർഡ് നേടിയപ്പോൾ മറ്റൊരു ചിത്രത്തെ ആധാരമാക്കി എഴുതിയ മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് ഹെഡർ തന്നെ നേടി.
ഒരു ഡസൻ നോമിനേഷനുകൾ നേടിയ ‘ദ പവർ ഓഫ് ദ ഡോഗ്’ ആയിരുന്നു ‘കോട’ യ്ക്കു പ്രധാന എതിരാളി.
‘ദ പവർ ഓഫ് ദ ഡോഗി’ന് ജെയിംസ് ക്യാമ്പ്യൻ മികച്ച സംവിധായകന്റെ അവാർഡ് നേടി.
ജെസീക്ക നേടി
കടുത്ത പോരാട്ടത്തെ അതിജീവിച്ചു ജെസീക്ക ചാസ്റ്റൈൻ (45) മികച്ച നടിയുടെ ഓസ്കാർ കൈയടക്കി. ‘ദ ഐസ് ഓഫ് ടോമി ഫായെ എന്ന ചിത്രത്തിലെ വേഷമാണ് അവാർഡ് കൊണ്ടു വന്നത്.
കഴിഞ്ഞ വർഷം സ്വന്തം അവാർഡ് വാങ്ങാൻ എത്താതിരുന്ന ആന്തണി ഹോപ്കിൻസ് ഇക്കുറി നടിക്കുള്ള അവാർഡ് കൈമാറി. അവാർഡ് സ്വീകരിച്ചു സംസാരിക്കുമ്പോൾ ജെസീക്ക തന്നോടൊപ്പം ചിത്രത്തിൽ അഭിനയിച്ച ആൻഡ്രൂ ഗാർഫീൽഡിനെ ‘കിടയറ്റ നടൻ’ എന്ന് വിശേഷിപ്പിച്ചു. മികച്ച നടനുള്ള മത്സരത്തിൽ ഗാർഫീൽഡും ഉണ്ടായിരുന്നു.
ഒളിവിയ കോൾമാൻ, പെനെലോപേ ക്രൂസ്, നിക്കോൾ കിഡ്മാൻ എന്നിങ്ങനെ കരുത്തരായ എതിരാളികളെയാണ് ജെസീക്ക വീഴ്ത്തിയത്.
സ്ത്രീ ശാക്തീകരണ ചിത്രങ്ങളിൽ കൂടി പ്രത്യേക ശ്രദ്ധ നേടിയ ജെസീക്കയ്ക്കു മൂന്നു തവണ ഓസ്കർ നോമിനേഷൻ ലഭിച്ചിട്ടുണ്ട്.
യുക്രൈനെ പിന്തുണച്ചു കൊണ്ടുള്ള നീല പശ്ചാത്തലം ഓസ്‌കർ ചടങ്ങുകളുടെ വേദിയിൽ ഉണ്ടായിരുന്നു.