മൂവാറ്റുപുഴ: പകര്‍ച്ചപ്പനിക്ക് പിന്നാലെ മൂവാറ്റുപുഴ മേഖലയില്‍ എലിപ്പനിയും പടരുന്നു.
കഴിഞ്ഞ ഒരുമാസത്തിനിടെ കല്ലൂര്‍ക്കാട്, പായിപ്ര, മഴുവന്നൂര്‍ പഞ്ചായത്തുകളിലായി മൂന്നുപേര്‍ മരിച്ചു. നിരവധി പേര് ചികിത്സയിലുണ്ട്. ജലാശയങ്ങള്‍, ഓടകള്‍, കുളങ്ങള്‍, കൃഷിയിടങ്ങള്‍ എന്നിവിടങ്ങളില്‍ ഇറങ്ങുന്നവരിലാണ് രോഗം കണ്ടെത്തിയത്.
അധികവും കെട്ടിക്കിടക്കുന്ന ജലാശയങ്ങളാണ്. എലിമൂത്രം കലര്‍ന്ന ജലാശയങ്ങളില്‍ ഇറങ്ങിയാല്‍ കൈകാലുകളില്‍ മുറിവോ പോറലോ ഉണ്ടെങ്കില്‍ ലെപ്ടോസ്പൈറ രോഗാണു ശരീരത്തില്‍ പ്രവേശിക്കും. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ ഒരാഴ്ചക്കകം രോഗലക്ഷണം പ്രകടമാകും.
പനി, ഛര്‍ദി, വിശപ്പില്ലായ്മ, തലവേദന, കണ്ണുകള്‍ക്ക് ചുവപ്പ് എന്നിവയാണ് ലക്ഷണങ്ങള്‍. എന്നാല്‍, പലരും വൈറല്‍പനി എന്ന നിലയിലാണ് ചികിത്സ തുടരുന്നത്. ഇത് തുടര്‍ന്നാല്‍ കരള്‍, വൃക്ക, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനം തകരാറിലാക്കും. ആരംഭത്തില്‍ രോഗനിര്‍ണയം നടത്തിയാല്‍ സങ്കീര്‍ണ സാഹചര്യം ഒഴിവാക്കാന്‍ കഴിയും. പനി ബാധിക്കുന്നതോടെ കോവിഡ് ലക്ഷണങ്ങളാണെന്ന് കരുതി ആശുപത്രിയില്‍ പോകാന്‍ മടിക്കുന്നവരും ധാരാളമാണ്. വേനല്‍ ആയതോടെ കെട്ടിക്കിടക്കുന്ന ജലാശയങ്ങളില്‍ രോഗാണു സാധ്യത കൂടുതലാണ്. എലിനശീകരണവും കാര്യക്ഷമമല്ല. ക്ഷീരകര്‍ഷകര്‍ പുല്ല് സമാഹരിക്കാന്‍ പാടശേഖരങ്ങളില്‍ ഇറങ്ങുന്നതും പതിവാണ്. ഇവരില്‍ ഭൂരിപക്ഷവും പ്രതിരോധ മരുന്ന് ഉപയോഗിക്കുന്നവരല്ല.
പൈനാപ്പിള്‍ കൃഷിസ്ഥലത്ത് ജോലി ചെയ്യുന്നവരും തൊഴിലുറപ്പ് തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, ക്ഷീരകര്‍ഷകര്‍, ശുചീകരണ മേഖലയിലെ ജീവനക്കാര്‍ എന്നിവരിലാണ് രോഗസാധ്യത കൂടുതല്‍ ഉള്ളത്. പ്രതിരോധ മരുന്ന് ആറ് ആഴ്ച കഴിച്ചാല്‍ രോഗത്തെ ചെറുക്കാന്‍ കഴിയും.
മേഖലയില്‍ എലിപ്പനി പടരുന്ന സാഹചര്യത്തില്‍ ജില്ല ആരോഗ്യ വകുപ്പ് ജാഗ്രതയോടെ ഇടപെടല്‍ നടത്തണമെന്നും പ്രതിരോധ മരുന്ന് വിതരണം വ്യാപകമാക്കണമെന്നും മുന്‍ എം.എല്‍.എ എല്‍ദോ എബ്രഹാം ആവശ്യപ്പെട്ടു.