മസ്കത്ത്: എംപ്ടി ക്വാര്‍ട്ടര്‍ മരുഭൂമിയിലൂടെ ഒമാനെയും സൗദിയെയും ബന്ധിപ്പിക്കുന്ന ഹൈവേയിലൂടെ ഇതുവരെ യാത്ര ചെയ്തതത് 35,000 ആളുകളെന്ന് ഒമാനിലെ സൗദി അംബസഡര്‍ അബ്ദുല്ല ബിന്‍ സൗദ് അല്‍-ഇനിസി.
പ്രദേശിക സൗദി ചാനലിന് നല്കിയ അഭിമുഖത്തിലാണ് അംബാസര്‍ ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഒമാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി 2021 ഡിസംബര്‍ ഏഴിനാണ് ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന റോഡ് യാത്രക്കായി തുറന്നത്. ഇതോടെ ഇരു രാജ്യങ്ങളും തമ്മില്‍ കരമാര്‍ഗമുള്ള യാത്ര സമയം 10 മണിക്കൂറായി കുറഞ്ഞു. ഒമാനും സൗദിയും തമ്മിലുള്ള വ്യാപാര വിനിമയവും മറ്റും വര്‍ധിപ്പിക്കുന്നതിന് പാത സഹായമാകുമെന്നാണ് കരുതുന്നത്. ഹൈവേയുടെ അതിര്‍ത്തി ചെക്ക്പോസ്റ്റ് ഒമാന്‍ ആഭ്യന്തരമന്ത്രി സയ്യിദ് ഹമൂദ് ഫൈസല്‍ അല്‍ ബുസൈദിയും സൗദി ആഭ്യന്തരമന്ത്രി അബ്ദുല്‍ അസീസ് സൗദ് അല്‍ സൗദും കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു.
ചെക്ക്പോസ്റ്റിലെ പ്രവര്‍ത്തന പുരോഗതിയും സേവനങ്ങളും പരിശോധിച്ച ശേഷമാണ് ഇരു മന്ത്രിമാരും മടങ്ങിയത്. ഹൈവേ സുരക്ഷയുടെ ഭാഗമായി റോയല്‍ ഒമാന്‍ പൊലീസ് അതിര്‍ത്തിയില്‍ ചെക്ക്പോസ്റ്റിന്റെ പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്. പാസ്പോര്‍ട്ട്, റസിഡന്‍സ് കാര്‍ഡ്, നികുതി ക്ലിയറന്‍സ്, ഓഡിറ്റ്, കയറ്റുമതി, ഇറക്കുമതി പരിശോധന എന്നിവ ഉള്‍പ്പെടെ നിരവധി സേവനങ്ങള്‍ നല്‍കുന്നതിനുള്ള വിപുലമായ സംവിധാനങ്ങളും ഉപകരണങ്ങളും ചെക്ക്പോസ്റ്റില്‍ സജ്ജീകരിച്ചിട്ടുണ്ട്. മേഖലയിലെ ഏറ്റവും വലിയ മരുഭൂമി ഹൈവേയാണിത്. എന്‍ജിനീയറിങ് രംഗത്തെ വിസ്മയങ്ങളില്‍ ഒന്നായി വിലയിരുത്തുന്നതാണ് ഒമാന്‍- സൗദി ഹൈവേ. ലോകത്തെ ഏറ്റവും വലിയ മണല്ക്കാടായ റുബുഉല്‍ ഖാലി വഴി നിര്‍മിച്ചിരിക്കുന്ന റോഡിന് 726 കിലോമീറ്ററാണ് ദൈര്‍ഘ്യം.